കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ രാസലഹരി ഉപയോഗിച്ചാൽ ജോലിയിൽ നിന്നും പിരിച്ച് വിടുന്ന പദ്ധതിയുമായി പൊലീസ്. രക്തം, മുടി എന്നിവയിലൂടെ ലഹരി ഉപയോഗം കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണെന്നാണ് കണക്ക്.
ഇവരിലെ ലഹരി ഉപയോഗം ഒഴിവാക്കിയാൽ സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവരുടെ കണക്കിൽ പകുതി പരിഹാരം കാണാൻ സാധിക്കുമെന്നാണ് ദക്ഷിണമേഖല ഐജി എസ് ശ്യംസുന്ദർ പറയുന്നത്. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുളള ‘പോഷ് ആക്‌ടിൻറെ’ പ്രത്യേക മാതൃകയിൽ ലഹരി ഉപയോഗം തടയുന്നതിനുളള നയം തയാറാക്കും.
നിശ്ചിത ഇടവേളകളിൽ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി ഉപോയഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ ജീവനക്കാരെ ഉടൻ തന്നെ പിരിച്ചു വിടുന്ന രീതിയാണ് നടപ്പിൽ വരുത്തുക. ഒരു തവണ രാസ ലഹരി ഉപയോഗിച്ചാൽ അത് മൂന്ന് മാസം കഴിഞ്ഞ് നടത്തുന്ന പരിശോധനയിൽ പോലും കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതിനായി ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചതായി ഐജി എസ്. ശ്യംസുന്ദർ വ്യക്തമാക്കി.