മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റ് 0.25 ബേസ് പോയിൻറ് കൂടി കുറയ്ക്കാൻ റിസർവ് ബാങ്കിൻറെ ധന അവലോകന യോഗത്തിൽ തീരുമാനം. തുടരെ രണ്ടാം പാദത്തിലാണ് റിപ്പോ റേറ്റിൽ കുറവ് വരുത്തുന്നത്. 2020 മേയ് മാസത്തെ അവലോനകത്തിനു ശേഷം ആദ്യമായി നിരക്ക് കുറയ്ക്കുന്നത് ഇക്കഴിഞ്ഞ പാദത്തിലാണ്. യുഎസ് തുടങ്ങിവച്ച താരിഫ് യുദ്ധം കാരണമുള്ള ആഘാതങ്ങൾ നേരിടുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്.
റിപ്പോ നിരക്ക് ആറ് ശതമാനമായി കുറച്ചതോടെ ഭവന, വാഹന, കോർപ്പറെറ്റ് വായ്പകളുടെ പലിശ നിരക്കിലും ബാങ്കുകൾ ആനുപാതികമായ കുറവ് വരുത്തും. ഒപ്പം, ഫിക്സഡ് ഡെപ്പോസിറ്റുകൾക്കു കിട്ടുന്ന പലിശയും കുറയും. അതേസമയം, ആഗോള സാമ്പത്തിക രംഗത്തെ പ്രവണതകൾ ഇന്ത്യൻ രൂപയ്ക്കു മേൽ കൂടുതൽ സമ്മർദമുണ്ടാക്കാനുള്ള സാധ്യതയും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ചൂണ്ടിക്കാട്ടി.
നിക്ഷേപ പ്രവർത്തനങ്ങൾ വർധിച്ചിട്ടുണ്ട്. ഈ പ്രവണത കൂടുതൽ ശക്തിപ്പെടാനാണ് സാധ്യതയെന്നും യോഗം വിലയിരുത്തി. 2026 സാമ്പത്തിക വർഷത്തേക്കുള്ള മൊത്തം ആഭ്യന്തര ഉത്പാദനത്തിൻറെ (Gross Domestic Product – GDP) തോത് 6.7 ശതമാനമാകുമെന്ന വിലയിരുത്തൽ 6.5 ശതമാനമായി തിരുത്തിയിട്ടുമുണ്ട്. ഗോതമ്പ് ഉത്പാദനം റെക്കോഡ് മറികടക്കുമെന്ന കണക്കുകൂട്ടൽ പ്രതീക്ഷ പകരുന്നതാണ്. എന്നാൽ, യുഎസ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിൻറെ ഫലമായി കയറ്റുമതിയിൽ കുറവ് വരും.