കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിൻ്റെ ചെറുമക്കൾ. മുനമ്പം ഭൂമി വഖഫിൻറേതല്ലെന്ന് സിദ്ദിഖ് സേഠിൻറെ ചെറുമക്കളുടെ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരികെ നൽകണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ ആളുടെ ചെറുമക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
സിദ്ദിഖ് സേഠിൻറെ മകൾ സുബൈദയുടെ മക്കളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുൻപ് ഫാറൂഖ് കോളെജിനു വേണ്ടി ഹാജരായ അഭിഭാഷകനും ഭൂമി വഖഫല്ലെന്ന് വാദിച്ചിരുന്നു. ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയപ്പോൾ ക്രയവിക്രയം ഫാറൂഖ് കോളെജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകൾ ഭൂമി വഖഫ് അല്ലെന്നതിൻറെ തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകൻ വാദിക്കുന്നത്.
മുനമ്പത്തെ ഭൂമി ദാനമായി ലഭിച്ചതാണെന്നും വഖഫായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫാറുഖ് കോളെജ് നടത്തുന്ന കേസിനോട് യോജിച്ചാണ് മക്കളുടെ വാദം. എന്നാൽ, സിദ്ദിഖ് സേഠിൻറെ മറ്റ് രണ്ടു മക്കളും മുനമ്പം വഖഫ് ഭൂമിയാണെന്നാണ് വാദിക്കുന്നത്.