തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിൻറെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. വകുപ്പുതല നടുപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിങ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. ഇതു സംബന്ധിച്ച് അടുത്ത ആഴ്ച നേരിട്ട് ഹാജരാവാൻ പ്രശാനിന് നോട്ടീസ് നൽകി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.
ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ അധിക്ഷേപിച്ച ആരോപണത്തിലാണ് എൻ. പ്രശാന്തിന് സസ്പെൻഷൻ ലഭിക്കുന്നത്.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകാതെ പ്രശാന്ത് ചീഫ് സെക്രട്ടറിയേട് ചോദ്യങ്ങൾ ചോദിച്ചതും വലിയ വിവാദമായിരുന്നു.
ഇതിന്, ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകൾ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.