ന‍്യൂയോർക്ക്: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത‍്യൻ അന്വേഷണ സംഘം അമെരിക്കയിലെത്തിയതായാണ് വിവരം. തന്നെ ഇന്ത‍്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് റാണ നൽകിയ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ. അമേരിക്കൻ പൗരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു റാണക്കെതിരേയുള്ള കേസ്.
2008 നവംബർ 26ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. റാണയെ ഇന്ത‍്യയ്‌ക്ക് വിട്ടു കിട്ടിയാൽ മുംബൈ ഭീകരാക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായേക്കും. അതേസമയം ഇതേ കേസിൽ വിചാരണ നേരിട്ട പാക്ക് ഭീകരൻ അജ്‌മൽ കസബിനെ 2012ൽ തൂക്കിലേറ്റിയിരുന്നു.