തിരുവനന്തപുരം: നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് സിനിമാ പ്രവർത്തകനിൽ നിന്ന് പിടികൂടി. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ‘ബേബി ഗേളി’ലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി മഹേശ്വറെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന എക്സൈസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്‌സൈസ് ഐബിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
സിനിമാ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.പ്രകാശ്, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാനും ഉണ്ടായിരുന്നു. ദക്ഷിണ മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ സംഭവസ്ഥലത്ത് എത്തിച്ചേർന്ന് വേണ്ട നിർദേശങ്ങൾ നൽകി.