ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന് തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയിലെ അധികാര തർക്കത്തിൽ തിരിച്ചടി. ഇടപ്പാടി പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. പനീർസെൽവം പക്ഷം മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത് പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിൽ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു.
ഭരണഘടന ഭേദഗതിയിലൂടെ പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ-ഓർഡിനേറ്റർ സ്ഥാനം ഇല്ലാതാക്കി. മാത്രമല്ല, ജോയിന്റ് കോ-ഓർഡിനേറ്റർ പദവിയും ഇരട്ട നേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറൽ കൗൺസിൽ കൈകൊണ്ടിരുന്നു. ഈ തീരുമാനങ്ങൾ അംഗീകരിക്കപ്പെടുകയാണ് സുപ്രീം കോടതിയുടെ വിധിയിലൂടെ.