ന്യൂഡൽഹി: ബി.ജെ.പി ഏകീകൃത സിവിൽ കോഡ് ഉയർത്തിക്കൊണ്ടു വരുന്നത് ദേശീയ വിഷയത്തിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഷയത്തിൽ പാർട്ടിയുടെ നിലപാട് വിശദമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും, പാർലമെൻ്റിൽ നിലപാട് അറിയിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കർണാടകയിൽ പയറ്റിയ തന്ത്രം മധ്യപ്രദേശിലും ആവർത്തിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, മണിപ്പുരിനെ പറ്റി സംസാരിക്കുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കാനാണ് രാഹുൽ മണിപ്പൂരിൽ പോകുന്നത് എന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
കെ. സുധാകരനെതിരായ സംസ്ഥാന സർക്കാരിൻറെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പിണറായി മോദിയുടെ വഴിയേ പോവുകയാണെന്നതിൻറെ ഉദാഹരണമാണ് സുധാകരനെതിരായ കേസ് എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ബിജെപി നേതാക്കൻമാർക്കെതിരായ കേസ് എന്തായി എന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. മോദിയുമായുണ്ടാക്കിയ രാഷ്ട്രീയ ധാരണയുടെ ഭാഗമാണ് ഈ വേട്ടയാടൽ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദത്തിൽ മോദിയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ കേരളത്തിൽ മോദിയെ സുഖിപ്പിക്കാനുള്ള പണികളിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ദേശാഭിമാനിയുടെ ആരകോപണങ്ങൾ പ്രധാനപ്പെട്ടാതാണ്, അതിനെതിരെ കേസുവേണം. സിപിഎം സംസ്ഥാന നേതൃത്വം എങ്ങോട്ടാണ് പോവുന്നതെന്ന് കേന്ദ്ര നേതൃത്വം പരിശോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.