ന്യൂഡൽഹി: രാജ്യത്ത് ഏറെ വിമർശിക്കപ്പെട്ട രാജ്യദ്രോഹ നിയമം പിൻവലിക്കരുതെന്ന നിയമ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ഋതുരാജ് ആവസ്തി നിലപാട് വ്യക്തമായതോടെ, നിയമം നിലനിർത്താൻ നിയമ കമ്മിഷൻ ശുപാർ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി.
കഴിഞ്ഞവർഷം മേയിലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കൊളോണിയൽ കാലത്തെ കിരാത നിയമമെന്ന് വിമർശിക്കപ്പെട്ട “124 എ’പ്രകാരമുള്ള എല്ലാ നടപടികളും മരവിപ്പിച്ചിരിക്കെയാണു നിയമ കമ്മിഷൻ ചെയർമാൻ നിലപാട് പ്രഖ്യാപിച്ചത്.
രാജ്യത്തിൻറെ സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ “124 എ’ വകുപ്പ് എന്നാണ് വാദം. കശ്മീർ മുതൽ കേരളം വരെയും പഞ്ചാബ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെയുമുള്ള നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ രാജ്യദ്രോഹ നിയമം നിലനിർത്തേണ്ടത് ആവശ്യമാണെന്നും ആവസ്തി പറയുന്നു.
നിയമം പിൻവലിക്കണമെന്ന ആവശ്യം പരിശോധിച്ച് കമ്മിഷൻ കഴിഞ്ഞമാസം കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ദുരുപയോഗം തടയാൻ ആവശ്യമായ നിർദേശങ്ങൾ ഇതിലുണ്ടെന്നും യുഎസും ക്യാനഡയും ഓസ്ട്രേലിയയും ജർമനിയുമടക്കം രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ തങ്ങളുടേതായ നിയമങ്ങളുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.