തൃശൂർ: കനത്ത മഴയിൽ സംസ്ഥാനത്ത് രണ്ടുമരണം, ഒരാളെ കാണാതായി. തോട്ടിൽവീണ വിദ്യാർഥിയും തെങ്ങ് വീണ് കർഷകത്തൊഴിലാളിയുമാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് ഇരിങ്ങാലക്കുട പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പിൽ വീട്ടിൽ ആന്റണി – ലിസ ദമ്പതികളുടെ മകൻ വെറോൺ (19) ആണ് മരിച്ചത്.
ചൊവ്വ വൈകിട്ട് നാലിന് അരിപ്പാലം പാലത്തിനു സമീപമായിരുന്നു അപകടം നടന്നത്. കല്ലേറ്റുങ്കര പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: സോളമൻ.