കൊച്ചി: പ്രതിയുടെ ദൃശ്യമെടുത്തുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസിനെതിരായി നൽകിയ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം.
പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകൻറെ ജോലിയാണ്. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കേസിൽ മാതൃഭൂമി ന്യൂസിൻറെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് കിട്ടുന്ന വിവരങ്ങൾ കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്നത് ശരിയല്ലെന്നും അത് ഫോർത്ത് എസ്റ്റേറ്റ് സങ്കൽപ്പത്തിന് എതിരാണെന്നും കോടതി അറിയിച്ചു.
മാധ്യമ പ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഉത്തരവിട്ടു. ഇതിനെതിരെ മാതൃഭൂമി നൽകിയ പരാതികൾ ഡി.ജി.പി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. കേസൽ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടൻ തീരുമാനം എടുക്കണമെന്നും അന്വേഷണവുമായി പൊലീസിന് മുന്നോട്ടു പോകാമെന്നും കൊടതി പറഞ്ഞു. മാതൃഭൂമി ന്യൂസ് പ്രതിനിധികൾ പൊലീസുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.