ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെൻഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങ്(യു.ഡബ്ല്യു.ഡബ്ല്യു). തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്.
ഇതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാവില്ല. ന്യൂട്രൽ അത്‍ലറ്റുകളായി മാത്രമേ മത്സരത്തിന് ഇറങ്ങാൻ പറ്റൂ. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രിൽ 28ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണ പരാതികളും താരങ്ങളുടെ പ്രതിഷേധവും തുടർന്നുള്ള പ്രശ്നങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് നടക്കാഞ്ഞത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ രൂപീകരിച്ച അഡ്- ഹോക്ക് കമ്മിറ്റിയാണ് നിലവിൽ ഡബ്ല്യു.എഫ്.ഐയെ നിയന്ത്രിക്കുന്നത്.