ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും ഗെലോട്ട് പ്രതികരിച്ചു.തെരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നതെന്ന് നിർണയിക്കും. ജനാധിപത്യത്തിന്‍റെ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് സാധ്യമല്ലെന്നും ജനങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും അഹങ്കരിയാകാൻ പാടില്ലെന്നും , രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയത് വെറും 31 ശതമാനം വോട്ടിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി വരുന്ന 69 ശതമാനം അദ്ദേഹത്തിനെതിരാണ്. പ്രതിപക്ഷ സഖ്യപാർട്ടിയായ ഇന്ത്യ മുന്നണിയുടെ യോഗത്തിനു ശേഷം എൻഡിഎ വിരണ്ടിട്ടുണ്ടെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പിൽ മോദിക്ക് 50 ശതമാനം വോട്ട് നേടി അധികാരത്തിലെത്താൻ സാധിക്കയില്ല. അദ്ദേഹം പ്രശസ്തിയുടെ ഉന്നതിയിലാണ്. എന്നിട്ടു പോലും 50 ശതമാനം വോട്ട് ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മോദിയുടെ വോട്ട് വിഹിതം കുറയുമെന്നും ഗെലോട്ട് പറഞ്ഞു.