Timely news thodupuzha

logo

വിവാദങ്ങൾക്കിടെ യുപിഎയുടെ യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സോറൻ ഇന്ന് യുപിഎയുടെ യോഗം റാഞ്ചിയിലെ വസതിയിൽ വിളിച്ചു ചേർത്തു. 2024 വരെ സോറൻ മുഖ്യമന്ത്രിയായി തുടരുമെന്ന് യുപിഎ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സോറനെ നിയമസഭാംഗമെന്ന നിലയിൽ അയോഗ്യനാക്കാൻ ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ സംഭവവികാസങ്ങൾ വിലയിരുത്തിയാലുടൻ ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നാണ് ഗവർണർ ബെയ്സ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകളും ബി.ജെ.പിയുടെ പ്രസ്താവനകളും കണ്ടെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സോറൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന് ഭീഷണിയില്ലെന്നും ജെഎംഎം വ്യക്തമാക്കി. സോറനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജെഎംഎം അറിയിച്ചു.