തൃശൂർ: അമ്മയ്ക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിണ്ടിഗൽ സ്വദേശി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിൽ നിന്ന് ആലുവയിലേക്കാണ് ദമ്പതികൾ വന്നിരുന്നത്. സീറ്റിൽ ആളുകൾ ഇല്ലാതത്തിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിക്കൊണ്ടുപോയത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന്, ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ എവിടെ വച്ചാണ് കാണാതായതെന്ന് ഉറക്കത്തിലായതിനാൽ അറിയാനായിരുന്നില്ല. കുഞ്ഞിൻറെ ചിത്രം കാണിച്ച് തെരച്ചിൽ പൊലീസ് ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്.