തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി.
നൂറു കണക്കിന് പ്രവർത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തുടങ്ങി. നിരവധി നേതാക്കളും അണികളും പ്രവർത്തകരും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. മന്ത്രി ജിആർ അനിൽ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു.
ഉച്ചയ്ക്ക് 2 മണിയോടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തേയ്ക്ക് തിരിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം.