കോട്ടയം: റബർ വില അതിരൂക്ഷമായി താഴോട്ട് പോയിരിക്കുകയാണെന്നും കർഷകർ ഏറെ അവതാളത്തിലാണെന്നും കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് അവരെ സഹായിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്.
2 മാസം മുമ്പ് റബർ ഷീറ്റിന് കിലോയ്ക്ക് 175 ഉണ്ടായിരുന്നു. പാലിന് 170 രൂപയും. ഇപ്പോൾ അവ രണ്ടും 150 നും 118 നും താഴേക്ക് പോയിരിക്കുകയാണ്. കുറഞ്ഞ വില നിശ്ചയിച്ചിരുന്നത് 170 ആയിരുന്നു . എന്നാൽ വില ഇത്രയും പോയിട്ടും സർക്കാരുകൾ തിരിഞ്ഞു നോക്കാതിരിക്കുകയാണ്. കുറഞ്ഞ വിലയിൽ താഴെ പോയാൽ സബ്സിഡി നൽകാനുള്ള നടപടി കേരള സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഉപേക്ഷിച്ചിരിക്കുകയാണ്.
താഴോട്ട് റബർ മേഖലയോട് പൂർണമായും അകൽച കാണിക്കുന്ന കേന്ദ്രസർക്കാർ റബർ റിപ്ലാൻഡിങ്ങിന് പ്രത്യേകിച്ച് സബ്സിഡി അനുവദിക്കണമെന്നും വിലയിടിവിൽ കർഷകരെ സഹായിക്കാൻ വേണ്ടി പ്രത്യേകം ഫണ്ട് രൂപീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. ആഗോളതലത്തിൽ വന്ന ചില മാർക്കറ്റ് വ്യതിയാനങ്ങളെ അമിതമായ രീതിയിൽ ചിലർ നമ്മുടെ നാട്ടിൽ ദുരുപയോഗപ്പെടുത്തിയതും റബർ വില ഇടിയുവാൻ കാരണമായിട്ടുണ്ടെന്നും തോമസ് പറയുന്നു.