തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. രാവിലെ ആറ് മുതൽ ഒമ്പതു വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല.
ഈ സമയങ്ങളിൽ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല. അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാഗം വിവാഹങ്ങളും പുലർച്ചെ അഞ്ച് മുതൽ ആറ് വരെ നടത്തും.
നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. 17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്.
രാവിലെ ആറിനു മുൻപ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും. രാവിലെ ഒമ്പത് വരെ പൂജയ്ക്കും ചടങ്ങുകൾക്കുമായി വേണ്ട നമ്പൂതിരിമാരും പരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജാ ചടങ്ങുകളെല്ലാം തസമില്ലാതെ നടക്കും.