ന്യൂഡൽഹി: വിചാരിച്ചത്ര വിപ്ലവം സൃഷ്ടിക്കാനായില്ലെങ്കിലും 240 സീറ്റുകളുമായി ബി.ജെ.പി തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻ.ഡി.എ ഘടക കക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും.
ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചതിന്‍റെ 350ആം വർഷികമായ എട്ടാം തീയതി സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
രണ്ടാം മോദി സർക്കാരിന്‍റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30ന് ചേരുന്നുണ്ട്. അതേസമയം, ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്.
ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തിയത് കൗതുകം ഉണർത്തിയിട്ടുണ്ട്. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വയതിയിൽ യോഗം ചേരും.