തൊടുപുഴ: കേരള സംസ്ഥാന മലിനീകരണ ബോർഡ് ഏർപ്പെടുത്തിയ മികച്ച മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ 250 മുതൽ 499 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ രണ്ടാം സ്ഥാനം മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മേഴ്സി കുര്യൻ പുരസ്കാരം ഏറ്റുവാങ്ങി. യോഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
നഴ്സിങ്ങ് സൂപ്രണ്ട് സി. മേരി ആലപ്പാട്ട്, എഞ്ചിനീയർ ഷിബു അഗസ്റ്റ്യൻ, ക്വാളിറ്റി ഓഫീസർ എമിൽ ജോർജ്ജ് കുന്നപ്പിള്ളി, സൂപ്പർവൈസർ അമ്പിളി ദീപക് എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ സ്ത്യുത്യർഹമായ സേവനം നടത്തിയ സ്ഥാപനങ്ങലെയാണ് അവാർഡിന് പരിഗണിച്ചത്. മനുഷ്യർക്കൊപ്പം പ്രകൃതിയെയും സംരക്ഷിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് സി. മേഴ്സി കുര്യൻ പറഞ്ഞു.