ബാംഗ്ലൂർ: പോക്സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യുരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് നടപടി. നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ അന്വേഷണ സംഘം യെദ്യൂരപ്പയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ജൂണ്‍ 12ന് ഹാജരാകാനായിരുന്നു ആവശ്യമെങ്കിലും ഡല്‍ഹിയിലായിരുന്നതിനാല്‍ ഹാജരായിരുന്നില്ല. ബാംഗ്ലൂരിലെ അതിവേഗ കോടതിയുടേതാണ് നടപടി.
കര്‍ണാടക സി.ഐ.ഡി വകുപ്പ് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, പോക്സോ കേസില്‍ അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യം തേടി യെദ്യൂരപ്പ കോടതിയെ സമീപിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ വീട്ടില്‍ സഹായമഭ്യര്‍ഥിച്ച് പോയ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് യെദ്യൂരപ്പ അശ്ലീല ചുവയോടെ സംസാരിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടി അമ്മയാണ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പ് ചുമത്തി മാര്‍ച്ച് 14ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പരാതി അടിസ്ഥാനരഹിതമാണെന്നും വീട്ടിലെത്തിയ അമ്മയ്ക്കും മകള്‍ക്കുമെതിരെ തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നുമാണ് യെദ്യൂരപ്പയുടെ പ്രതികരണം.