ന്യൂഡൽഹി: നീറ്റ് ഫലം പൂർണ്ണമായി റദ്ദാക്കി സമഗ്ര സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ.
ചോദ്യപ്പേപ്പർ ചോർച്ച തടഞ്ഞ് പുതിയ പരീക്ഷ നടത്തണം, ഹർജികളിൽ തീർപ്പാകുന്നത് വരെ കൗൺസലിങ്ങും പ്രവേശനവും സ്‌റ്റേ ചെയ്യണം, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികളായ ഹിതൻ സിങ്ങ് കശ്യപ്, പാലക് മിത്തൽ എന്നിവരാണ് ഹർജി നൽകിയത്.
ഒഡീഷ, കർണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഗുജറാത്തിലെ ഗോധ്രയിൽ പരീക്ഷ എഴുതിയെന്നും പാസാക്കാൻ പത്തുലക്ഷം രൂപ നൽകിയെന്നും ആരോപിച്ചു.
10 ലക്ഷം രൂപ വാങ്ങിയ അധ്യാപകനെ ഗുജറാത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പരീക്ഷ എഴുതിയ 26 പേരിൽ 16 പേരുടെ വിവരങ്ങളടങ്ങിയ ലിസ്‌റ്റ് അധ്യാപകനായ തുഷാർ ഭട്ടിൽനിന്ന് കണ്ടെടുത്തു.
ചോദ്യ പ്പേപ്പർ ചോർച്ചയിൽ പട്‌ന പൊലീസും കേസ് എടുത്തിട്ടുണ്ട്. യു.പിയിലും ബിഹാറിലും മാഫിയ സജീവമാണ്. പരീക്ഷയ്‌ക്ക് ഒരു ദിവസം മുമ്പ് ചോദ്യ പേപ്പർ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഹർജിയിൽ പറഞ്ഞു. മറ്റ് ഹർജികൾക്കൊപ്പം ജൂലൈ എട്ടിന് കോടതി ഇത് പരിഗണിച്ചേക്കും.