ന്യൂഡൽഹി: പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമെന്ന് ഉത്തർ പ്രദേശിന് ശശി തരൂർ എം.പിയുടെ വ്യാഖ്യാനം.
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു ഉത്തര കടലാസിന്‍റെ മാതൃകയാണ് ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പരീക്ഷാർത്ഥികളെ പരിഹസിക്കാൻ തരൂർ ഉപയോഗിച്ചിരിക്കുന്നത്.
ഉത്തർ പ്രദേശും ബിഹാറുമാണ് നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഹബ്ബുകളെന്ന ആരോപണം കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്.
അതേസമയം, വിവിധ ബി.ജെ.പി നേതാക്കൾ തരൂരിന്‍റെ പരിഹാസത്തിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
വിവിധ സംസ്കാരങ്ങളെ അവഹേളിക്കുന്നത് തരൂരിന്‍റെ പതിവാണെന്നും നേരത്തെ വടക്ക് കിഴക്കൻ ഇന്ത്യയെ അവഹേളിച്ച തരൂർ ഇപ്പോൾ യുപിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.
യു.പിക്ക് അപമാനമാണ് തരൂരിന്‍റെ പരാമർശമെന്നും, ഇത് അപലപിക്കപ്പെടേണ്ടതാണെന്നും കേന്ദ്രമന്ത്രി ജിതിൻ പ്രസാദ. ഫാൻസി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ അറിയാമെന്ന് കരുതി ആർക്കും സംസ്കാരമുണ്ടാകുമെന്ന് കരുതാനാവില്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് സി.ആർ കേശവൻ.