ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് തിരിച്ചുപോകാത്ത പാക്കിസ്ഥാൻ വംശജർ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ. മൂന്നു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിൻറെ സെക്ഷൻ 23 പ്രകാരം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയോ, വിസ വ്യവസ്ഥകൾ ലംഘിക്കുകയോ, ഇന്ത്യയിലെ നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാർക്ക് 3 വർഷം വരെ തടവോ, പരമാവധി 3 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.
പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാനികളും ഏപ്രിൽ 27നകം രാജ്യം വിടണമെന്നാണ് അറിയിച്ചിരുന്നത്. ഇന്ത്യയിൽ മെഡിക്കൽ വിസയിലുള്ളവർക്ക് ഏപ്രിൽ 29 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിൻറെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 509 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടെന്നാണ് റിപ്പോർട്ട്.