തൊടുപുഴ: കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുന്ന കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ഇഞ്ചിയാനി – ആനക്കയം റോഡിന്റെ നിർമ്മാണത്തിന് തൊടുപുഴ എം എൽ എ പി.ജെ.ജോസഫ് കഴിഞ്ഞ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത ഗവൺമെന്റിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കതിരെ യു ഡി എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും, സഹകരണ ബാങ്ക് ജനപ്രതിനിധികളും തൊടുപുഴ പി ഡബ്യു ഡി ഓഫീസിനു മുന്നിൽ ഏകദിന സത്യാഗൃഹ സമരം നടത്തി.
സമരം ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജേക്കബായിരുന്നു മുഖ്യപ്രഭാഷണം. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടോമി കാവാലം, ചാർളി ആന്റണി, തോമസ് മാത്യു കക്കുഴി, എ.എം ദേവസ്യ, വി.എം ചാക്കോ, കെ.എം കാസിം, മാത്യു കെ ജോൺ, എ.കെ സുഭാഷ്കുമാർ, അഡ്വ.അജ്മൽ അസീസ്, ടോമിച്ചൻ മുണ്ടുപാലം, റെനീഷ് മാത്യു, സുനി സാബു, ലീഗിൽ ജോ, ഷാന്റി ബിനോയി, ജാൻസി മാത്യു, ബൈജു ജോർജ്, ബേബി കാവാലം, സോമൻ ജെയിംസ്, എം.കെ അഷറഫ്, ടിജോ പുന്നത്താനം, റോബിൻ സിറിയക്, തങ്കച്ചൻ ഇടശ്ശേരി, സിജോ കോട്ടൂർ, കെ.എ ജബ്ബാർ, കെ.ഇ യൂനസ്, സലീഷ് പഴയിടം, മാത്യൂ നെല്ലിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇതേ ആവശ്യം ഉന്നയിച്ച് യു ഡി എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം തൊടുപുഴ പി ഡബ്യു ഡി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. അന്നേ ദിവസം ഈ റോഡിന് 21 കോടി രൂപ ഫണ്ട് അനുവദിച്ചതായിട്ടാണ് എൽ ഡി എഫ് നേതൃത്വം പ്രസ്ഥാവന ഇറക്കിയത്. എന്നാൽ ഈ റോഡ് സംബന്ധിച്ച് ഭരണ നേതൃത്വത്തിന്റെ പ്രസ്ഥാവനകളല്ലാതെ യാതൊന്നും നടക്കാത്തതിൽ കടുത്ത നിരാശയിലാണ് ബഹുജനങ്ങൾ.