ലക്‌നൗ: ഉത്തർപ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്‌കൂളിൽ മാംസഭക്ഷണം കൊണ്ടു വന്നുവെന്ന് ആരോപിച്ച് സ്‌കൂൾ വിദ്യാർഥിയെ പുറത്താക്കി. കുട്ടിയുടെ അമ്മ ഷൂട്ട് ചെയ്ത വീഡിയോയിലൂടെ സംഭവം പുറം ലോകം അറിയുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിൽ തർക്കിക്കുന്നതിന്റെ വീഡിയോയാണ് അവർ ഷൂട്ട് ചെയ്തത്.
അതേസമയം, പ്രിൻസിപ്പലിന്റെ ആരോപണങ്ങൾ നിഷേധിച്ച് കുട്ടിയുടെ രക്ഷിതാവ് രംഗത്തെത്തി. മറ്റുള്ള രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ച് കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
തന്റെ കുട്ടിയെ സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥി അടിച്ചുവെന്നും ഇവർ ആരോപിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ തങ്ങൾക്ക് പഠിപ്പിക്കണമെന്നില്ല. ഞങ്ങളുടെ ക്ഷേത്രങ്ങൾ തകർത്തവർ ഇപ്പോൾ മാംസഭക്ഷണം കൊണ്ടുവരുന്നു.
ഇസ്‌ലാമിലേക്ക് മതം മാറ്റാനാണ് മാംസഭക്ഷണം കൊണ്ട് വരുന്നതെന്നാണ് മറ്റുള്ളവർ പറയുന്നതെന്നും പ്രിൻസിപ്പൽ കുട്ടിയുടെ രക്ഷിതാവിനോട് പറയുന്നുണ്ട്. മാംസഭക്ഷണം കൊണ്ട് വന്നുവെന്നത് കുട്ടി സമ്മതിച്ചുവെങ്കിലും രക്ഷിതാവ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും പ്രിൻസിപ്പൽ ആരോപിച്ചു.
സംഭവം വിവാദമായതോടെ നടപടിയുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. ജില്ലാ സ്‌കൂൾ സൂപ്രണ്ട് വിവാദത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.