Timely news thodupuzha

logo

കെ.എസ്.ആർ.ടി.സി പുതിയ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സർവീസ് കാലാവധി അവസാനിക്കുന്ന 2200 ബസുകൾ ഒറ്റയടിക്ക് റൂട്ടുകളിൽ നിന്ന് പിൻവലിക്കേണ്ട അവസ്ഥയിൽ കെ.എസ്.ആർ.ടി.സി. 1200 ഓർഡിനറി ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു.

ഇവയ്ക്കെല്ലാം ഒരു വർഷം കൂടി സർവീസ് നീട്ടി നൽകിയാണ് ഇപ്പോൾ ഓടിക്കുന്നത്. ഈ കാലാവധിയും അടുത്ത മാസം അവസാനിക്കും. ഇതിനു പുറമേ, മറ്റൊരു 1000 ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കൂടി അടുത്ത മാസം തീരുകയാണ്.

പ്രത്യേക ഉത്തരവ് വഴിയോ മറ്റോ ഇവയിൽ കുറച്ച് ബസുകളെങ്കിലും താത്കാലികമായി നിലനിർത്താൻ സാധിച്ചേക്കും. എങ്കിൽപ്പോലും നിലവിലുള്ള റൂട്ടുകളിൽ ആവശ്യത്തിന് ബസുകൾ ലഭ്യമാക്കാൻ സാധിക്കണമെന്നില്ല.

പുതിയ ബസുകൾ വാങ്ങുക മാത്രമാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം. എന്നാൽ, ഇതിനായി 305 മിനി ബസുകൾ വാങ്ങാനുള്ള കരാർ നടപടികൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

ഇവ പൂർണമായി സിറ്റി സർവീസ് ഉദ്ദേശിച്ചുള്ളതാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇതെപ്പോൾ വാങ്ങാൻ സാധിക്കുമെന്ന് ഉറപ്പുമില്ല. ബസുകളുടെ ലഭ്യത ഉറപ്പാക്കാൻ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് സംസ്ഥാന ധന വകുപ്പിന് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടുണ്ട്.

93 കോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നേരത്തെ വാങ്ങിയ ബസുകളുടെ കുടിശികയും ബോഡി നിർമിച്ചതിന്‍റെ ചെലവും ഇനിയും കൊടുത്തു തീർക്കാനുമുണ്ട്.

പുതിയ ബസുകൾ വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ നിലവിലുള്ള കാലാവധി കഴിഞ്ഞ 280 ബസുകൾ എട്ട് വർഷം കൂടി ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്.

എങ്കിൽ പോലും രണ്ടായിരത്തോളം ബസുകളുടെ കുറവ് വരും. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ഇലക്‌ട്രിക് ബസുകൾ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടുമില്ല.

Leave a Comment

Your email address will not be published. Required fields are marked *