തിരുവനന്തപുരം: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും നാളെയോടെയത് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നുമാണ് വിവരം.
വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച രാവിലയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്‌നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ഏഴ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.