തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഡിജിപിക്ക് രേഖാമൂലമാണ് പരാതി നൽകിയത്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്.
ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന പരാതിയിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചെറുവയ്ക്കൽ സ്വദേശി സത്യൻ നൽകിയ പരാതിയിലും വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്ന പരാതി ഉയർന്നത്.
ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഉരുളുകുന്ന് സ്വദേശി വസന്തയാണ് പരാതിക്കാരി. സമുഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. എന്നൽ പരാതി വ്യാജമെന്നായിരുന്നു വകുപ്പ് കണ്ടെത്തിയത്. പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല.
ആദ്യം കഴിച്ച ഗുളികയിൽ മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത കണ്ടെത്താനായില്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് ആരോഗ്യവകുപ്പിന് സംശയമുയർന്നത്.