തൊടുപുഴ: മുതലക്കോടം തീർത്ഥാടന കേന്ദ്രത്തിന് പുതിയ അദ്ധ്യായമെഴുതി, റവ.ഡോ. ജോർജ് താനത്തുപറമ്പിൽ ദേവാലയത്തിന്റെ പടികൾ ഇറങ്ങുകയാണ്. 2020 ൽ കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിൽ ആരാധന മുടങ്ങിയ ഘട്ടത്തിലാണ് താനത്തുപറമ്പിൽ അച്ചൻ മുതലക്കോടത്ത് വികാരിയായി സ്ഥാനമേൽക്കുന്നത്. അന്നുമുതൽ ഇന്നുവരെ തീർത്ഥാടന കേന്ദ്രത്തിൻ്റെ ആത്മീയ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിലും അത് കൂടുതൽ പ്രോജ്വലമാക്കുന്നതിലും അദ്ദേഹം പ്രദർശിപ്പിച്ച ഔത്സുക്യം ശ്ലാഘനീയമാണ്.

മുതലക്കോടത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞ പ്രവർത്തനങ്ങളാണ് അദ്ദേഹം ഇവിടെ കാഴ്ച്ച വെച്ചത്. വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്ന സെൻ്റ്. ജോർജ് യു.പി., ഹൈസ്‌കൂൾ, ഹയർസെക്കൻ്ററി സ്‌കൂൾ, എസ്. എച്ച്. ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സെന്റ് ജോർജ് സ്റ്റേഡിയം കൂടുതൽ കായിക വിനോദ സൗകര്യങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കുകയും ചെയ്‌തു. വാഹനങ്ങ ളുടെ ക്രമാതീതമായ പെരുപ്പം നിമിത്തം വീർപ്പുമുട്ടുന്ന തൊടുപുഴ – ഉടുമ്പന്നൂർ റോഡിൽ ദേവാലയത്തിലെ ആചാരങ്ങൾ നിമിത്തം ഉണ്ടാകുന്ന ഗതാഗത തടസ്സം ശ്വാശതമായി പരിഹരിക്കുന്നതിന് പള്ളിയുടെ തെക്കുവശ ത്തുകൂടി എട്ട് മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിച്ചു. ഇത് സ്ഥിരം പ്രദിക്ഷിണ വഴിയായി ഇപ്പോൾ ഉപയോഗിക്കുന്നു.

മുതലക്കോടത്തിന് ആ പേരുണ്ടാകാൻ ഇടയാക്കിയ രാജ ഭരണ കാലത്തെ പണ്ഡകശാല സ്ഥിതി ചെയ്തി രുന്ന സ്ഥലത്തിന്റെ സ്‌മാരകമായി പാണ്ട്യാല കോംപ്ലക്‌സ് നിർമ്മിച്ചു. അവിടെ ഇപ്പോൾ അവന്യൂ എന്ന പേരിൽ ഒരു ഹോട്ടൽ പ്രവർത്തിച്ചു വരുന്നു. കൺഫഷൻ സെൻ്റർ, പ്രസ്ബിറ്ററി അനക്‌സ്, സീയോൻ ഹാൾ എന്നിവ നിർമ്മിച്ചു. ദേവാലയവും ഓഡിറ്റോറിയവും ശബ്ദം വ്യക്തമായി കേൾക്കുന്നതിനും എന്നാൽ ശബ്ദ മലിനീകരണം പൂർണ്ണമായി തടയുന്നതിനുമുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തി നവീകരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനും കാർഷിക മേഖലയിലും താനത്തുപറമ്പിൽ അച്ചൻ നൽകിയ സംഭാവന കൾ നിസ്‌തുലമാണ്. പള്ളിയുടെ ഉടമസ്ഥതയിൽ രണ്ട് ദശാബ്ദക്കാലമായി തരിശായി കിടന്ന മൂന്ന് ഏക്കർ സ്ഥലത്ത് അൻപതോളം ഇനത്തിൽപ്പെട്ട രണ്ടായിരം ഫല വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന ഗ്രീൻ വാലി ആഗ്രോ ഫാം കേര ളത്തിനു തന്നെ മാതൃകയാണ്. മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്ന ഈ ബഹുമുഖ പദ്ധതി ഇന്ന് ഒരു ഫാം സ്‌കൂളായി മാറിക്കഴിഞ്ഞു.
ഇടവകയിലെ 130 വീടുകളിൽ സാനിറ്റേഷൻ, വൈദ്യുതി കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിച്ചു. തിരുനാളിൻ്റെ ചിലവുകൾ ക്രമീകരിച്ച് ഈ വർഷം മിച്ചം വച്ച പത്തുലക്ഷം രൂപ ഭവന രഹിതർക്ക് വീട് നിർമ്മിക്കുന്നതിന് മാറ്റി വെച്ചതിനുശേഷമാണ് അച്ചൻ മുതലക്കോടം ദേവാലയത്തിൻ്റെ പടി ഇറങ്ങുന്നത്. ഇദ്ദേഹത്തോടൊപ്പം സഹ വികാരിമാരായിരുന്ന ഫാ. സിറിയക് മഞ്ഞക്കടമ്പിൽ, ഫാ. വർഗീസ് കണ്ണാടൻ, ഫാ. ആൽബിൻ കരിമാക്കിൽ എന്നിവരും സ്ഥലം മാറുകയാണ്. വൈദികർക്ക് 16ന് ഇടവകസമൂഹം സമുചിതമായ യാത്രയയ്പ്പ് നൽകാൻ ഒരുങ്ങുകയാണ്.