തിരുവനന്തപുരം: ഈ മാസത്തെ ഭക്ഷ്യധാന്യങ്ങൾ രണ്ടു ദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്.
സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ജില്ലാ- താലൂക്ക് സപ്ലൈ ഓഫിസരർമാരുടെ യോഗം വിളിച്ച് ചേർത്ത് റേഷൻ വിതരണത്തിൻറെ പുരോഗതി വിലയിരുത്തിയ മന്ത്രി കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി.
ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിൻറെ പ്രവർത്തനം വേഗത്തിലാക്കാനും നിർദേശം. വയനാട് 81.57ഉം മലപ്പുറത്ത് 80 ഉം കാസർഗോഡ് 77.7 ഉം ശതമാനമാണു റേഷൻ വിഹിതം കൈപ്പറ്റിയത്.
വാതിൽപ്പടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപ്പടിയായി എത്തിച്ച് കൊണ്ടിരിക്കുന്നത്. ഡിസംബറിലെ കമ്മിഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.