കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണം.
കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സുപ്രീം കോടതിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതിയാണ്. ശിവശങ്കർ പ്രതിയായത് സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്. സരിതിനും സന്ദീപിനുമായി 59 ലക്ഷവും ഒരു കോടി രൂപ ശിവശങ്കറിനും നൽകിയെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം കൈമാറിയത്.