തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചാന് കൈമാറി ഡി.ജി.പി ഉത്തരവ്. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്ന സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്.
കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറുക. ക്രൈംബ്രാഞ്ചിൻറെ കുറ്റാന്വേഷണ വിഭാഗത്തിന് പുറമേ എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. പകുതി വില സ്കൂട്ടർ തട്ടിപ്പിൽ നിന്ന് കിട്ടിയ പണം ചെലവഴിച്ച് തീർന്നുവെന്ന് മുഖ‍്യപ്രതി അനന്തു കൃഷ്ണൻ മൊഴി നൽകി.
അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്ത് ലക്ഷം രൂപ മാത്രമാണെന്നും വാഗ്ദാനം ചെയ്ത ഉപകരണങ്ങളും മറ്റും വാങ്ങാനും പലർക്ക് കൊടുക്കാനുമായി പണം ചെലവാക്കി. നിരവധി രാഷ്ട്രീയ നേതാക്കൾക്ക് പണം വാരിക്കോരി നൽകിയതായും അനന്തു പൊലീസിനോട് പറഞ്ഞു. പകുതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന ആശയം എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ ആനന്ദകുമാറിൻറെതാണെന്നും അനന്തു മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദ് കുമാറിനെ വൈകാതെ ചോദ‍്യം ചെയ്യും. പ്രതിമാസം അനന്തു കൃഷ്ണൻറെ സംഘടനയിൽ നിന്ന് ആനന്ദ കുമാർ പ്രതിഫലം വാങ്ങിയതിൻറെ രേഖകൾ ലഭിച്ച സാഹചര‍്യത്തിലാണ് ആനന്ദകുമാറിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേസമയം അനന്തു കൃഷ്ണനെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ തിങ്കളാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.