Timely news thodupuzha

logo

ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കട്ടപ്പന: ജില്ലാ പി എസ് സി ഓഫീസിൻ്റെയും, ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ് സിയുടെ പ്രവർത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് അനുസൃതമായി സുതാര്യമായി മികച്ച രീതിയിലാണ് സംസ്ഥാന പി എസ് സി പ്രവർത്തിക്കുന്നത്. ആയിരത്തിഅഞ്ഞൂറിലധികം സർക്കാർ തസ്തികളിലേക്ക് നേരിട്ടാണ് പി എസ് സി നിയമനം നടത്തുന്നത്. ഒരു കോടിയിലധികം അപേക്ഷകളാണ് ഒരു വർഷം വരുന്നത്. ഒരു വർഷം ശരാശരി 35,000 നിയമനങ്ങൾ പി എസ് സി മുഖേന നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വന്തമായി കെട്ടിടമാകുന്നതോടെ ജില്ലാ പി എസ് സികളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകും. കട്ടപ്പനയിൽ സ്ഥലം ലഭ്യമാക്കാൻ കഴിഞ്ഞാൽ ഗവ. ലോ കോളേജ് കട്ടപ്പനയിൽ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദുമായി മന്ത്രി റോഷി അഗസ്റ്റിൻ ചർച്ച നടത്തി. വേനൽച്ചൂടിൽ കൃഷി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായും ഇതിനായി 10 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. കട്ടപ്പനയിൽ ഫയർ ആൻ്റ് റസ്ക്യൂവിന് അനുവദിച്ച കെട്ടിടത്തിൻ്റെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കട്ടപ്പന നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജു അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി, പി.എസ്.സി അംഗങ്ങളായ വിജയകുമാരൻ നായർ, മിനി സക്കറിയാസ് എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ എൽ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ്.സി സെക്രട്ടറി സാജു ജോർജ് സ്വാഗതവും പി.എസ്.സി ജില്ലാ ഓഫീസർ ഷാജി കച്ചുമ്പ്രോൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *