മലപ്പുറം: വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത അന്വേഷിക്കാൻ ആരംഭിച്ച് പൊലീസ്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനായി പരിശോധിക്കും.
അപകടകരമായ രീതിയിൽ ജുനൈദ് വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് ജുനൈദ് മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ വാഹനാപകടം ഉണ്ടാവുന്നത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന.
റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പുറക് വശത്താണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.