കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം മനോരാജ്, സജീവൻ , പ്രഭാകരൻ, കെ.വി. പദ്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദനും വിചാരണ വേളയിൽ തന്നെ മരണപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിനെ 3 വർഷം കഠിനതടവിനും ശിക്ഷിച്ചു. 19 വർഷത്തിനു ശേഷമാണ് കേസിൽ വിധിയുണ്ടാകുന്നത്. കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. 28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 പ്രതികൾ സംഭവശേഷം മരിച്ചു.
2005 ഓഗസ്റ്റിലാണ് കൊലപാതകം നടക്കുന്നത്. രാവിലെ 8 മണിയോടെ ഓട്ടോയിലെത്തിയ സംഘം രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ ശേഷം കൊല്ലുകയായിരുന്നെന്നാണ് കേസ്.