ന്യൂഡൽഹി: യെമൻ പൗരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സന്ദേശം. വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷ പ്രിയ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ചായിരുന്നു നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. യെമൻറെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. കൊല്ലപ്പെട്ട യമൻ പൗരൻറെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കാൻ നിമിഷ പ്രിയയുടെ അമ്മ 9 മാസത്തോളമായി യെമനിൽ കഴിയുകയാണ്.
നേരത്തെ, നിമിഷപ്രിയയുടെ കുടുംബത്തിൻറെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയത്തിൻറെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു കൈമാറിയെന്ന് വിദേശ കാര്യ മന്ത്രി അറിയിച്ചിരുന്നു. 2017 ജൂലൈയിലാണ് നിമിഷ പ്രിയ അറസ്റ്റിലായത്. 2020ൽ വധശിക്ഷയ്ക്ക് വിധിച്ചു. നിമിഷ പ്രിയയുടെ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നൽകുന്നത് തടസം വന്നതിന് പിന്നാലെയാണ് യെമൻ പ്രസിഡൻറ് വധശിക്ഷ ശരിവച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.