സഗൈങ്ങ്: മ്യാൻമർ തായ്‌ലൻഡ് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞതായി സൈനിക സർക്കാർ റിപ്പോർട്ട്. വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ 1,002 പേർ മരിച്ചതായും 2,376 പേർക്ക് പരുക്കേറ്റതായും 30 പേരെ കാണാതായതായും സൈന്യത്തിൻറെ പ്രസ്താവന വ്യക്തമാക്കുന്നു.
വിശദമായ കണക്കുകൾ ഇപ്പോഴും ശേഖരിക്കുന്നതിനാൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ രാജ്യത്തിന് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നടിഞ്ഞു. രക്ഷാപ്രവർത്തനം ഇപ്പോഴും മന്ദഗതിയിലാണെന്നും തകർന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താനായിട്ടില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂകമ്പം അയൽരാജ്യമായ തായ്‌ലൻഡിനെയും ബാധിച്ചു, ബാങ്കോക്ക് പ്രദേശം ഉൾപ്പെടെ, ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കിൽ 10 പേർ മരിച്ചതായും 26 പേർക്ക് പരുക്കേറ്റതായും 47 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശത്തേക്ക് ഇന്ത്യയിൽ നിന്ന് ഭക്ഷണ വസ്തുക്കൾ അടക്കം 15 ടൺ അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ടെൻറുകൾ, ജനറേറ്ററുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.