കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് ഇഡി പരിശോധന അവസാനിപ്പിച്ചത്. രേഖകളും ഒന്നരകോടിയോളം രൂപയും പിടിച്ചെടുത്തതായി വിവരമുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോടും വൈകിട്ട് ചെന്നൈയിലും ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു.
ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. പിഎംഎൽഎ ലംഘനം, ഫെമ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി ഗോകുലം ഗോപാലൻറെ കോഴിക്കോട്ടെയും ചെന്നൈയിലേയും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. 2017 ൽ ആദായ നികുതി വകുപ്പും 2023 ൽ ഇഡിയും ഗോകുലം ഗോപാലനെതിരേ അന്വേഷണം നടത്തിയിരുന്നു.