യു.എസ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം ഫലം കണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ”മരുന്ന് ഫലിച്ചു” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. അതേസമയം, ശനിയാഴ്ച അർധരാത്രി നിലവിൽ വന്ന പുതിയ നികുതികൾ ആഗോളതലത്തിൽ വിപണികളുടെ വൻ തകർച്ചയ്ക്കു കാരണമായി. ഏഷ്യൻ ഓഹരി വിപണികളിൽ രക്തച്ചൊരിച്ചിലാണ് തിങ്കളാഴ്ച രാവിലെ കണ്ടത്. യുഎസ് വോൾ സ്ട്രീറ്റിലും ഫലം സമാനമായിരുന്നു. ഇതിനിടെ വിവിധ രാജ്യങ്ങൾ ട്രംപുമായി സമവായ ചർച്ചകൾക്ക് ശ്രമം തുടരുകയാണ്.
ഓഹരി വിപണികളിലെ തകർച്ച താത്കാലികമാണെന്നും, ഒത്തുതീർപ്പുണ്ടാക്കാൻ വിവിധ രാജ്യങ്ങൾ നടത്തുന്ന ശ്രമം യുഎസിൻറെ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു. യു.എസ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ ട്രില്യൻ കണക്കിന് ഡോളറിൻറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലെ നിക്കി സൂചിക ഏഴ് ശതമാനം ഇടിവോടെയാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.
ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 4.8 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ ബ്ലൂ ചിപ്പ് സ്റ്റോക്ക്സ് ആറ് ശതമാനം ഇടിഞ്ഞു. യു.എസ് വിപണിയിൽ നാലര മുതൽ അഞ്ചര ശതമാനം വരെ ഇടിവാണ് കാണുന്നത്. എന്നാൽ, ഇറക്കുമതിച്ചുങ്കത്തിൻറെ കാര്യത്തിൽ പുനരവലോകനമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് യു.എസിലെ ട്രംപ് ഭരണകൂടം.