തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാതിവിവേചനത്തെ തുടർന്ന് കഴകക്കാരനായിരുന്ന ബി.എ ബാലു രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ് അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചു. കഴിഞ്ഞ ആഴ്ചയാണ് ബാലു രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്നുമാത്രമാണ് കത്തിലുണ്ടായിരുന്നത്. ബുധനാഴ്ച ദേവസ്വം ഓഫിസിലെത്തി രാജിക്കത്ത് നേരിട്ട് നൽകിയിരുന്നു. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.
ഇതിനു ശേഷം ബാലു അവധിയിലായിരുന്നു. തുടർന്നാണ് രാജി. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായിരുന്നു ബാലു. എന്നാൽ ബാലുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെ 6 തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകുകയായിരുന്നു. ഈഴവ സമുദായത്തിൽപെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണമെന്നാണ് വിമർശനം.