കോട്ടയം: തിരുവാതുക്കലിൽ പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. വീടിനുള്ളിലെ രണ്ട് മുറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വീട്ടിൽ ഒരു വർഷം മുൻപ് ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്നു ഇയാൾ. വീട്ടിൽ നിന്നും ഫോൺ മോഷ്ടിച്ചതിന് പൊലീസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായണ് വിവരം.
അടുത്തിടയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഖത്തടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ടെന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് കോടാലി അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
വിജയകുമാറിൻറെ തലയിൽ അടിയേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.