ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ്.
നടന് സമൻസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ വിൽപ്പനയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സായ് സൂര്യ ഡെവലപ്പേഴ്സ്, സുരാന ഗ്രൂപ്പ് എന്നിവരുടെ വ്യാജ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി താരം 5.9 കോടി രൂപ സ്വീകരിച്ചിരുന്നു.
ഇതാണ് മഹേഷ് ബാബുവിനെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ ഉടമസ്ഥരായ നരേന്ദ്ര സുരാന, കെ സതീഷ് ചന്ദ്ര ഗുപ്ത എന്നിവർക്കെതിരേ തെലങ്കാന പൊലീസ് കള്ളപ്പണക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. തട്ടിപ്പിൽ മഹേഷ് ബാബു നേരിട്ട് പങ്കാളിയല്ലെങ്കിൽ പോലും പദ്ധതിയിൽ പണം നിക്ഷേപിക്കാൻ താരംപൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്ന് ഇഡി ആരോപിക്കുന്നു. നിലവിൽ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങിലാണ് താരം. പ്രിയങ്ക ചോപ്രയാണ് നായിക.