ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തി ഇന്ത്യൻ സേന. ഒന്നിലധികം പാക് സൈനിക പോസ്റ്റുകൾ തകർത്തതായും ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തിയതായും സൈനിക വക്താവ് അറിയിച്ചു.
നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റ് തകർക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ ആർമി പങ്കുവച്ചു. വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയതായും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടർന്നുവെന്നും സേന എക്സിലൂടെ അറിയിച്ചു.
ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക്കിസ്ഥാൻ ഡ്രോണിനെ വീഴ്ത്തുന്നതിൻറെ ഒരു ചെറിയ വീഡിയോ ദൃശ്യവും സൈന്യം പങ്കിട്ടു. എന്നാലിത് ഏത് മേഖലയിലേതാണെന്നതിൽ വ്യക്തതയില്ല.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ച വരെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് സൈന്യം അയച്ച 50 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എൽ-70 തോക്കുകൾ, സു-23 എംഎം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന കൗണ്ടർ-യുഎഎസ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഡ്രോണുകളെ നശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.