കോട്ടയം: മദ്യനയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മദ്യ വിൽപ്പന സർക്കാരിൻറെ പ്രധാന വരുമാനർഗമാവുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ലെന്നാണ് വിമർശനം. ഹരി വിരുദ്ധ സന്ദേശം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനു സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ, മുറുക്കാൻ കടകൾ പോലെ മദ്യശാലകൾ തുറന്നിട്ടിട്ട് മദ്യപിക്കരുതെന്ന് പറയാനാവുമോ എന്നും ഓർത്തഡോക്സ് സഭാധ്യഷക്ഷൻ ചോദിച്ചു.
പൂർണമായും മദ്യം നിർത്താനുള്ള നടപടി വേണം. കോടിക്കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പൻ കോർപ്പറേറ്റുകളഉടെ പണം പിരിച്ചെടുക്കണം. അല്ലാതെ പാവപ്പെട്ടവൻറെ നികുതി പിരിച്ചെടുക്കാനാവരുത് തിടുക്കം. റോഡിനും പാലത്തിനുമെല്ലാം നികുതിയാണ്. എന്നാൽ, റോഡും പാലവുമെല്ലാം തകരുകയാണ്. ഇത്തരം നിർമാണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ എന്തു നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു.