തിരുവനന്തപുരം: ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലെ അന്വോഷണത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. സംഘടിതമായ ശ്രമം തട്ടിപ്പിന് പിന്നിലുണ്ട്. രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ ഇതുവരെ പരിശോധിച്ചു. കുറച്ചു കാലം പിന്നിലുള്ള ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് നടത്തിയതെന്ന് മനോജ് എബ്രഹാം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ സർക്കാരിൽ നിന്നും പരാതികളെത്തി. അത് കൂടി വിലയിരുത്തിയായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഏറെക്കുറെ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തി. തട്ടിപ്പ് എങ്ങനെ നടത്തിയെന്ന് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.