കൊച്ചി: തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും ക്രമക്കേട് ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ പണ തട്ടിപ്പിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം നടത്തിയാൽ സി.പി.എം പങ്ക് വ്യക്തമാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൻറെ അവസ്ഥയാകും.
മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിൻറെതിന്റെ ഫലമാണിതെന്നും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി.ഡി.സതീശൻ തുറന്നടിച്ചു.
വിജിലൻസ് അന്വേഷണം അപര്യപ്തമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം. പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ പരിഹസിക്കുകയാണുണ്ടായത്. വിശദ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണമെന്നും പ്രതികളെ സംരക്ഷിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.