തൃശൂര്‍: നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കും ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. എകദേശം അഞ്ചുമണി വരെ, മലര്‍ നിവേദ്യ സമയത്ത് പുറത്തു ക്യൂ നില്‍ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.
അതുകൊണ്ട് ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല. പ്രാദേശികം, സീനിയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനവും ഈ സമയത്ത് ഉണ്ടായിരിക്കില്ല. പന്തീരടി പൂജയ്ക്ക് ശേഷം അതായത് ഏകദേശം ഒന്‍പത് മണി കഴിഞ്ഞ് മാത്രമേ ചോറൂണ് നടത്തിയ കുട്ടികള്‍ക്കുള്ള ദര്‍ശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂയെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
തലേന്ന് വൈകുന്നേരം മുതല്‍ വിഷുക്കണി ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. ഭക്തരുടെ പിന്‍തുണയും സഹകരണവും സുഗമമായ വിഷുക്കണി ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയനും അഭ്യർത്ഥിച്ചു.