കണ്ണൂർ: കനത്ത മഴയെത്തുടർന്ന് കടൽക്ഷോഭത്തിനുള്ള സാധ്യതകൾ കണക്കിലെടുത്ത് കണ്ണൂരിൽ കടൽത്തീരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പയ്യാമ്പലം, മുഴുപ്പിലങ്ങാടി, ധർമടം കടൽത്തീരങ്ങളിലാണ് നിരോധനം.
കഴിഞ്ഞ ദിവസവും കണ്ണൂരിൽ കനത്ത മഴ പെയ്തിരുന്നു. മൂന്നു മണിക്കൂറിലേറെ നേരം തോരാതെ മഴ പെയ്തതോടെ പല വീടുകളിലേക്കും വെള്ളം കയറി.
മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതു മൂലമാണ് വീടുകളിൽ വെള്ളം കയറിയത്.
കഴിഞ്ഞ ആറു മണിക്കൂറിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിന് സമീപം 111 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.