തൃക്കാക്കര: അധ്യക്ഷപദവി രാജിവയ്ക്കണമെന്ന കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിർദേശം തള്ളിയ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഇന്നും എത്തിയില്ല. ഔദ്യോഗിക ഫോൺ ഓഫ് ചെയ്ത് ഓഫീസിലെത്താതെ ഇന്നലെ മുങ്ങുകയായിരുന്നു. തുടർന്ന് ഇന്നും ഓഫീസിലെത്താതിരിക്കുകയായിരുന്നു.
രാജി സമ്മർദവുമായെത്തിയ ജില്ലാ നേതാക്കൾക്ക് അജിതയുമായി സംസാരിക്കാനായിരുന്നില്ല. തിങ്കൾ വൈകിട്ട് ഉമ തോമസ് എംഎൽഎയുടെ വീട്ടിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പങ്കെടുത്ത പാർലമെന്ററി യോഗത്തിൽ അജിതയ്ക്ക് അധ്യക്ഷപദവി രാജിവയ്ക്കാൻ 27വരെ സമയം അനുവദിച്ചിരുന്നു.
രണ്ടരവർഷം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും തുടർന്ന് എ ഗ്രൂപ്പിലെ രാധാമണി പിള്ളയും അധ്യക്ഷപദവി പങ്കിടണമെന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വം ഉണ്ടാക്കിയ കരാർ. രാധാമണി പിള്ളയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഉറപ്പുനൽകിയാൽ അധ്യക്ഷപദവി രാജിവയ്ക്കാമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.
രണ്ടരവർഷംമുമ്പ് കോൺഗ്രസ് ജില്ലാ നേതൃത്വം എഴുതിയുണ്ടാക്കിയ കരാർ നടപ്പാക്കാൻ അജിതയുടെ രാജി അനിവാര്യമാണെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്.
സോമി റെജി, എം ഒ വർഗീസ്, രജനി ജീജൻ തുടങ്ങിയ എ ഗ്രൂപ്പ് കൗൺസിലർമാരും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരും രാധാമണി അധ്യക്ഷയാകുന്നതിനെ എതിർക്കുകയാണ്.